താനേ തുഴയുന്ന തോണിയുടെ അരികിൽ
ജീവൻ്റെ നനവുള്ള മിഥ്യകളെ
നേരിനായി കളമെഴുതി കാഴ്ച്ചവച്ചു.
ആടിയുലഞ്ഞ തോണിയിൽ
മന്ദം കടന്ന കാൽപ്പാടുകൾ
ഇവൾക്ക് നൽകിയ പീഡകൾ
യൗവ്വനം വിഴുങ്ങിയ ദിനങ്ങളിൽ കരിനിഴലായി.
മേടമാസപ്പുലരിയിലെ മഞ്ഞ നയനങ്ങൾക്കും
കാവുകളിൽ വിളക്കുകൾ ഒരുക്കിയ കൈകൾക്കും
സ്നാനം ചെയ്യാൻ ഉദിച്ച നദികൾ പോലും
ഇവൾക്ക് മുന്നിൽ മെലിഞ്ഞൊരു നീർചാലായിമാറി!
അഗ്നിയിൽ വെന്തുരുകുവാൻ പാകമായവർ
അവളുടെ കോപജ്ജ്വാലയിൽ എരിഞ്ഞമരുമ്പോഴും
മേഘങ്ങളുടെ കനിവിനായ് കൈനീട്ടി അവർ
പൊരുതി നോക്കി വൃഥാ കലിയുഗഭദ്രക്കുമുന്നിൽ.